കഴിഞ്ഞ മാർച്ചിൽ ഇന്ത്യ നടത്തിയ കന്നി ആന്റി– സാറ്റലൈറ്റ് ടെസ്റ്റിൽ (എ-സാറ്റ്) നിന്നുള്ള 28 ഓളം അവശിഷ്ടങ്ങൾ ഇപ്പോഴും ബഹിരാകാശത്ത് കറങ്ങിക്കൊണ്ടിരിക്കുകയാണെന്ന് നാസ ഗവേഷകരുടെ ആരോപണം. മിസൈൽ പരീക്ഷിച്ച് ഏഴുമാസത്തിനുശേഷമാണ് നാസയുടെ റിപ്പോർട്ട്. യുഎസ് ബഹിരാകാശ ഏജൻസിയായ നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷനാണ് (നാസ) ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ നാസയുടെ ഇത്തരം റിപ്പോർട്ടുകൾ ഇന്ത്യക്കെതിരായ തെറ്റായ പ്രചരണമാണെന്ന് പറഞ്ഞ് നേരത്തെ തന്നെ ഇന്ത്യൻ ഗവേഷകർ തള്ളിയിരുന്നു.മിസൈൽ പരീക്ഷണത്തിന് ശേഷം രാജ്യാന്തര ബഹിരാകാശ നിലയത്തെയും (ഐഎസ്‌എസ്) ഭാവി ബഹിരാകാശ ദൗത്യങ്ങളെയും ഭീഷണിപ്പെടുത്തുന്ന 400 ഓളം അവശിഷ്ടങ്ങൾ സൃഷ്ടിച്ചതായി നാസ ആരോപിച്ചിരുന്നു. എന്നാൽ പരീക്ഷണ അവശിഷ്ടങ്ങളെല്ലാം അതിവേഗം നശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു. പരിശോധനയ്ക്ക് ശേഷം 45 ദിവസത്തിനുള്ളിൽ എല്ലാ ശകലങ്ങളും നശിക്കുമെന്ന് ഡിആർഡിഒ മേധാവി ജി. സതീഷ് റെഡ്ഡി പോലും പറഞ്ഞിരുന്നു. എന്നാൽ നാസ ഇപ്പോഴും ഇന്ത്യയുടെ പരീക്ഷണ വിജയത്തെ അവഹേളിക്കാൻ ശ്രമിച്ചുക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പുതിയ കണ്ടെത്തലുമായി വന്നിരിക്കുന്നത്.
