<p>കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തിയിട്ടില്ലെന്ന എസ്‌പിയുടെ വാദം പൊളിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഷാഫിയെ ലാത്തി കൊണ്ട് പൊലീസ് അടിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് കാണാൻ കഴിയുന്നത്. പൊലീസ് ലാത്തി വീശിയില്ലെന്നും പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകമാണ് പ്രയോഗിച്ചതെന്നും ആണ് പൊലീസിൻ്റെ വിശദീകരണം.</p><p>അതിനിടയിലായിരിക്കാം ഷാഫിക്ക് പരിക്കേറ്റതെന്നായിരുന്നു പൊലീസ് പറഞ്ഞത്. എന്നാല്‍ പിന്നില്‍ നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഷാഫിക്ക് നേരെ ലാത്തി വീശുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഷാഫിയുടെ തലയുടെ ഒരു ഭാഗത്തും മൂക്കിനും പരിക്കേറ്റിരുന്നു. പൊലീസ് മറുപടി പറയട്ടെ എന്നായിരുന്നു ഡിവൈഎഫ്ഐ ഇതിനെതിരെ പ്രതികരിച്ചത്. എന്നാൽ ഷാഫിയുടെ മൂക്കിൽ നിന്ന് രക്തമല്ല വന്നത് 'ബ്രിൽ മഷി' യാണ് എന്ന ഇടത് ക്യാമ്പിൻ്റെ സോഷ്യൽ മീഡിയ പ്രചാണത്തിനിടെയാണ് ദൃശ്യങ്ങൾ പുറത്ത് വന്നത്. യുഡിഎഫ് പ്രവർത്തകർ കല്ലെറിഞ്ഞതിനെ തുടർന്നാണ് പൊലീസ് ആക്ഷൻ എടുത്തതെന്ന വാദം തെറ്റാണെന്ന് ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺകുമാർ പറഞ്ഞു. പരിക്കേറ്റ ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. </p>