<p>തൃശൂർ: ഇരിങ്ങാലക്കുട ജനറൽ ആശുപത്രി കാൻ്റിനിൽ തീപിടിത്തം. ഇന്ന് പുലർച്ചെ (ഫെബ്രുവരി 08) 1.15 ഓടെയാണ് ആശുപത്രി കാൻ്റിനിൽ തീപിടിത്തം ഉണ്ടായത്. അടച്ചിട്ടിരുന്ന കാൻ്റിനിൻ്റെ മുകൾ ഭാഗത്ത് നിന്നും തീ, കെട്ടിടത്തിൻ്റെ താഴത്തെ നിലയിലേയ്‌ക്ക് പടരുകയായിരുന്നു. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കാൻ്റിനാണിത്. </p><p>ഒന്നര വർഷം മുൻപാണ് കാൻ്റീൻ നവീകരിച്ച് പ്രവർത്തനം ആരംഭിച്ചത്. പുലർച്ചെ ആയിരുന്നതിനാൽ കാൻ്റീനുള്ളിൽ ആളുകൾ ഇല്ലായിരുന്നതും അടുക്കളയിലെ ഗ്യാസ് സിലിണ്ടർ ഓഫായിരുന്നതും തീ കൂടുതൽ പടരുന്നത് ഒഴിവായി. സംഭവത്തിൽ ആർക്കും ആളപായമില്ല. അടച്ചിട്ടിരുന്ന കാൻ്റീനിൻ്റെ മുകൾ ഭാഗത്ത് നിന്നും തീ പടരുന്നത് ആദ്യം നാട്ടുകാരുടെ ശ്രദ്ധയിൽപെടുകയായിരുന്നു. </p><p>ഉടൻ നാട്ടുകാർ ഫയർഫോഴ്‌സിൽ വിവരം അറിയിച്ചു. ഇരിങ്ങാലക്കുട സീനിയർ ഫയർ റെസ്ക്യു ഓഫിസർ പ്രസാദ് കുമാറിൻ്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സും ചാലക്കുടി ഫയർഫോഴ്‌സിൽ നിന്ന് ഒരു യുണിറ്റും സ്ഥലത്തെത്തി അടിയന്തര നടപടിക്രമങ്ങള്‍ ആരംഭിച്ചു. അടച്ചിട്ടിരുന്ന കാൻ്റിനിൻ്റെ വാതിൽ പൊളിച്ചാണ് ഫയർഫോഴ്‌സ് സംഘം അകത്ത് പ്രവേശിച്ചത്. വളരെനേരത്തെ പ്രവർത്തന ഫലമായി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. തീപിടിത്തത്തിൽ ഏകദേശം എട്ട് ലക്ഷം രൂപയുടെ നാശനഷ്‌ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. </p>
