<p>പാലക്കാട്: വള്ളുവനാട്ടിലെ പ്രസിദ്ധമായ ഒറ്റപ്പാലം ചിനക്കത്തൂർ പൂരം പതിനായിരങ്ങളെ സാക്ഷിയാക്കി ആഘോഷിച്ചു. കുതിരകളിയും, ആനപ്പൂരവും തട്ടിൽ മേൽക്കൂത്തും തേരും നിറപ്പകിട്ടുള്ള കാഴ്‌ചകളായി. രാത്രി രണ്ട് ദേശങ്ങളുടെ വെടിക്കെട്ടും നടന്നു. കുംഭ മാസത്തിലെ മകം നാൾ ഒറ്റപ്പാലം ചിനക്കത്തൂരിലേക്ക് ഒഴുകി എത്തിയത് എണ്ണമറ്റ ജനങ്ങളാണ്. </p><p>പൂതനും, തിറയും, കാവുമുറ്റത്ത് എത്തിയതോടെ പൂരം ദിവസത്തെ ചടങ്ങുകൾക്ക് തുടക്കമായി. ആറാട്ട് മേളവും, കുതിര കളിയും, തേരും, തട്ടിൻമേൽ കൂത്തും, വഴിപാട് കാളകളും വിവിധ വണ്ടി വേഷങ്ങളും, ആനപ്പൂരവുമെല്ലാം പൂരപ്രേമികൾക്ക് നിറ കാഴ്‌ചകളായി. ഉച്ചക്ക് ശേഷം പൂരത്തിൻ്റെ പ്രധാന ആകർഷണമായ കുതിരകൾ ക്ഷേത്രത്തിലേക്ക് എത്തിയതോടെ ആരവങ്ങൾ ഉയർന്നുപൊങ്ങി. </p><p>കിഴക്ക് പടിഞ്ഞാറ് ചേരികളിലായി കുതിരകൾ നിരന്നു. പിന്നീട് ഓരോ കുതിരകളായി ക്ഷേത്ര സന്നിധിയിൽ ദേവിയെ വണങ്ങി. പിന്നീട് തേരും തട്ടിൻമേൽക്കൂത്തും കാളകളും കലാരൂപങ്ങളും ക്ഷേത്ര സന്നിധിയിലെത്തി. പടിഞ്ഞാറൻ കിഴക്കൻ ചേരികളിലായി 27 ഗജവീരൻമാർ നെറ്റിപ്പട്ടം ചൂടി ഒന്നിച്ച് അണിനിരന്നു. ശേഷം കുടമാറ്റത്തിൻ്റെ നിറമാർന്ന കാഴ്‌ച പൂരപ്രേമികളെ ആവേശത്തിലാക്കി. </p><p>പടിഞ്ഞാറൻ ചേരിയിൽ ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരും കിഴക്കൻ ചേരിയിൽ ചെറുശേരി കുട്ടൻ മാരാരും പഴുവിൽ രഘുമാരാരും തുടങ്ങി മേള പ്രമാണിമാർ അണിനിരന്ന പാണ്ടിമേളത്തോടെ പകൽപ്പൂരം ആകർഷകമായി. ഇന്ന് പുലർച്ചെ വീണ്ടും ആനപ്പൂരം അണി നിരന്നു. തുടർന്ന് തേര് തട്ടിൻമേൽ കൂത്ത് എന്നിവ തിരുമുറ്റത്തെത്തി. കുതിര കളിക്ക് ശേഷം ആറാടി കുടിവെപ്പോടെയാണ് പൂരം സമാപിച്ചത്. </p>
