<p>വയനാട്: പുൽപ്പള്ളിയിൽ നിക്ഷേപിച്ച ജീവിതസമ്പാദ്യം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ഒരു അമ്മയുടെ നിസഹായ പ്രതിഷേധം ശ്രദ്ധനേടുന്നു. പുൽപ്പള്ളി ആടിക്കൊല്ലി കാട്ടറുകുടിയിലെ ആൻസിയാണ് ബ്രഹ്മഗിരി ഡവലപ്മെൻ്റ് സൊസൈറ്റിക്ക് മുന്നിൽ ഒറ്റയാൾ സമരം തുടരുന്നത്. </p><p>സൗദിയിൽ നഴ്‌സായി ജോലി ചെയ്‌തിരുന്ന ആൻസി, ജീവിതകാലം മുഴുവൻ സമ്പാദിച്ച പണവും സ്ഥലം വിറ്റ് ലഭിച്ച തുകയും ചേർത്ത് ആകെ 41 ലക്ഷം രൂപയാണ് സൊസൈറ്റിയിൽ നിക്ഷേപിച്ചത്. 2021 ൽ 30 ലക്ഷം രൂപയും 2022 ൽ 11 ലക്ഷം രൂപയും ഘട്ടം ഘട്ടമായി നിക്ഷേപിച്ചെങ്കിലും ഇന്ന് ആ തുക തിരികെ ലഭിക്കാനായി ഓഫിസ് കയറി ഇറങ്ങേണ്ടി വരുന്ന അവസ്ഥയിലാണിവർ. പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഇരുവരെ ഉണ്ടായിട്ടില്ല എന്ന് ആൻസി പറയുന്നു. </p><p>സ്ട്രോക്ക് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഭർത്താവും സ്വന്തം ആരോഗ്യപ്രശ്‌നങ്ങളും ചേർന്നപ്പോൾ ചികിത്സയ്ക്കുതന്നെ പണം കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണെന്ന് ആൻസി പറയുന്നു. ആശുപത്രി ചെലവിനും മക്കളുടെ വിദ്യാഭ്യാസത്തിനും ഒക്കെയായി പണം ചോദിച്ചു. എന്നിട്ടൊന്നും കിട്ടിയില്ല. ഇതിനിടയിൽ മകളുടെ വിവാഹവും അടുത്തെത്തിയിരിക്കുകയാണ്. എന്നാൽ പണം എപ്പോൾ ലഭിക്കുമെന്ന രേഖാമൂലമുള്ള ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് പരാതി.</p><p>വാഗ്‌ദാനങ്ങൾ നൽകി നിക്ഷേപിപ്പിച്ച ശേഷം ഇപ്പോൾ അവഗണിക്കുകയാണെന്നാരോപിച്ച് അധികാരികളുടെ മുന്നിൽ നീതി തേടുകയാണ് ആൻസി. ജീവിതസമ്പാദ്യം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ഒരു ഉത്തരത്തിനായി..ഒരു ഉറപ്പിനായി..ഈ അമ്മയുടെ ഒറ്റയാൾ സമരം തുടരുകയാണ്.</p>
