<p>കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും മകൾ ഡോ. സുജാതയും വോട്ട് രേഖപ്പെടുത്തി. ചങ്ങനാശ്ശേരി വാഴപ്പള്ളി സെൻ്റ് തെരാസസ് ഹയർസെക്കൻഡറി സ്‌കൂളിൽ എത്തിയാണ് ഇരുവരും വോട്ട് രേഖപ്പെടുത്തിയത്. ജനാധിപത്യം വിജയിക്കട്ടെ എന്നും ഭരണമാറ്റം വേണോ വേണ്ടയോ എന്ന കാര്യത്തിൽ അഭിപ്രായം പറയാനില്ലെന്നും ജി സുകുമാരൻ നായർ പറഞ്ഞു. </p><p>വോട്ട് രേഖപ്പെടുത്തിയ ശേഷം പോളിങ് ബുത്തിൽ നിന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾ തീരുമാനിക്കട്ടെയെന്നും തെരഞ്ഞെടുപ്പിൽ ഏതെങ്കിലും മുന്നണിക്ക് അനുകൂലമായ തരംഗം ഉണ്ടോ എന്നും പറയാനില്ല. ശബരിമല യുവതി പ്രവേശന വിഷയത്തിൽ താനും കക്ഷിയാണ്. ശബരിമല സ്വർണക്കൊള്ളയിൽ കോടതിയും സർക്കാരും അന്വേഷണം നടത്തുന്നുണ്ട്. കുറ്റക്കാരെ എന്തായാലും ശിക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. </p><p>വൈകിട്ട് ആറു വരെയാണ് പോളിങ്. സംസ്ഥാനത്താകെ 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളാണുള്ളത്. 1.46 ലക്ഷം പോളിങ് ഉദ്യോഗസ്ഥർക്കാണ് തെരഞ്ഞെടുപ്പ് ചുമതലയുള്ളത്. വോട്ടെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തുടനീളം കർശന സുരക്ഷ ഏർപ്പെടുത്തി. പൊലീസിനും സ്പെഷ്യൽ പൊലീസിനും പുറമെ കേന്ദ്ര സേനാംഗങ്ങളെയും സുരക്ഷയ്ക്കായി വിന്യസിച്ചു. ആകെ 76,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്ത് നിയോഗിച്ചിട്ടുള്ളത്.</p>
