<p>കോട്ടയം: കോട്ടയം ജില്ലയിൽ കനത്ത സുരക്ഷയിൽ നീറ്റ്-യൂജി പുനഃപരീക്ഷ നടന്നു. ജില്ലയിലെ 25 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. സ്‌കൂളിലെ പ്രധാന ഗേറ്റിൽ നിന്ന് പരീക്ഷാർഥികളുടെ രേഖകൾ പരിശോധിച്ചതിന് ശേഷം ഉച്ചയ്‌ക്ക് ഒരു മണിയോടെ പ്രവേശനം ആരംഭിച്ചു. പരീക്ഷാർഥികളുടെ രക്ഷകർത്താക്കൾ സ്‌കൂൾ കേമ്പൗണ്ടിന് പുറത്ത് കാത്തുനിന്നു. </p><p>കഴിഞ്ഞ തവണ ഉണ്ടായ പ്രശ്‌നങ്ങൾ ആശങ്കയുണ്ടാക്കിയെങ്കിലും കുട്ടികൾ ആത്മവിശ്വാസത്തിലാണ് പരീക്ഷയ്ക്ക് പങ്കെടുത്തത് എന്ന് രക്ഷിതാക്കൾ പറഞ്ഞു. ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് മാറ്റിവച്ച പരീക്ഷയാണ് ഇന്ന് നടന്നത്. കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വടവാതൂര്‍ പി.എം. ശ്രീ കേന്ദ്രീയ വിദ്യാലയ, പുതുപ്പള്ളി സെൻ്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുടങ്ങി 25 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. </p><p>വിദ്യാര്‍ഥികൾക്ക് വേണ്ടി രജിസ്‌ട്രേഷൻ, ക്ലാസ് മുറികൾ, കുടിവെള്ളം, വൈദ്യസഹായം തുടങ്ങിയവ ഏർപ്പെടുത്തിയിരുന്നു. ഞായറാഴ്‌ച രാവിലെ മുതല്‍ നഗരത്തിലുള്‍പ്പെടെയുള്ള റോഡുകളില്‍ ഗതാഗത തടസങ്ങളുണ്ടാകാതിരിക്കാനുള്ള നടപടികളും പൊലീസ് എടുത്തിരുന്നു. പൊലീസിനു പുറമേ സിആര്‍പിഎഫ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് എന്നീ സേനാംഗങ്ങളെയും സുരക്ഷയ്ക്ക് നിയോഗിച്ചിരുന്നു. ബാങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന ചോദ്യപേപ്പര്‍ അതീവ സുരക്ഷയോടെ ഞായറാഴ്‌ച രാവിലെയോടെയാണ് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചത്. ഉച്ചയ്ക്ക് രണ്ടു മുതല്‍ 5.15 വരെയാണ് പരീക്ഷ നടന്നത്. </p>
