<p>തൃശൂർ: ഗുരുവായൂരിൽ നടുറോഡിൽ പൊതുജനങ്ങള്‍ക്ക് ശല്യമായി മദ്യപിച്ചെത്തിയ യുവാക്കള്‍. വാഹനങ്ങൾ തടഞ്ഞ് നിർത്തി ഭീകരാന്തരീക്ഷം സൃഷ്‌ടിക്കാൻ ശ്രമിച്ച യുവാക്കളെ നാട്ടുകാർ തടഞ്ഞ് വച്ച് പൊലീസിനെ ഏൽപ്പിച്ചു. വടിവാളുമായി സ്‌കൂട്ടറിൽ എത്തിയ യുവാക്കൾ ആണ് റോഡിൽ ഗതാഗത തടസം ഉണ്ടാക്കിയത്. സംഭവത്തിൽ പേരകം സ്വദേശിയായ ഫിറോസ്, ഒരുമണിയൂർ സ്വദേശി ബിജീഷ് എന്നിവരെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും റോഡിൽ അതിക്രമം കാണിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. മദ്യപിച്ച് റോഡിൽ അസഭ്യം പറയുന്നതും നാട്ടുകാരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. കൂടാതെ പൊലീസ് എത്തിയപ്പോള്‍ പൊലീസിനെയും ഇരുവരും അസഭ്യം പറയുകയായിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്‌ത് വൈദ്യപരിശോധനയ്‌ക്ക് വിധേയരാക്കി. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. രണ്ടുപേരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായവർ ആണെന്ന് പൊലീസ് പറഞ്ഞു. പൊതുജനങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യത്തിന് തടസം നിന്നതിനും വാഹനങ്ങള്‍ തടഞ്ഞതിനും നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ വ്യക്തമാക്കി. യുവാക്കള്‍ പരസ്യമായി അതിക്രമം കാണിക്കുന്നതിൻ്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിലടക്കം പ്രചരിക്കുകയാണ്. </p>
