<p>കൊല്ലം: ജില്ലയില്‍ വന്‍ ലഹരി വേട്ട. വേദനസംഹാരികളുമായി യുവാവ് അറസ്റ്റില്‍. ഇരവിപുരം സ്വദേശി ടിന്‍റു സേവിയറാണ് അറസ്റ്റിലായത്. 15 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന 6200 വേദന സംഹാരി ഗുളികകള്‍ ഇയാളില്‍ നിന്നും കണ്ടെടുത്തു. ടൈഡോൾ, നൈട്രാസെപാം എന്നീ ഗുളികകളുടെ വൻ ശേഖരമാണ് പിടികൂടിയത്. ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് വിലങ്ങ് വീണത്. കേരളത്തിന് പുറത്ത് നിന്നും വന്‍ തോതില്‍ വേദനസംഹാരികളെത്തിച്ച് ചില്ലറ വില്‍പ്പന നടത്തുന്നയാളാണ് ടിന്‍റു. സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ചാണ് വില്‍പന. ഇയാള്‍ക്ക് ഗുളികകള്‍ എത്തിച്ച് നല്‍കുന്നയാളെ കുറിച്ചും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഡോക്‌ടറുടെ കുറിപ്പടിയോടെ മാത്രം ലഭിക്കുന്ന വേദനസംഹാരികള്‍ മറ്റിടങ്ങളില്‍ നിന്നും എത്തിച്ച് ലഹരി മരുന്നിന് പകരമായമായി ഉപയോഗിച്ച് വരികയാണ്. വെള്ളത്തില്‍ ചാലിച്ചാണ് ഇവ ഉപയോഗിക്കുന്നത്. മാത്രമല്ല മദ്യത്തിനും മറ്റ് മയക്ക് മരുന്നുകള്‍ക്കൊപ്പവും ഇത് ഉപയോഗിച്ച് വരുന്നുണ്ട്. കൊല്ലം എക്സൈസ് ഇൻസ്പെക്‌ടർ പി ശങ്കറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്‌സൈസ് അറിയിച്ചു.</p>
